Thursday, April 21, 2011

ദുഃഖവെള്ളി – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍


എല്ലാവര്ക്കും അറിയാവുന്ന പോലെ ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവുമാണ് ഇന്നത്തെ ദിവസം അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം ദുഃഖവെള്ളി ദിവസം വളരെ കുറച്ച് ചടങ്ങുകളെ ഒള്ളു. രാവിലെ മുതല്‍  കുരിശിന്റെ വഴി, പുത്തന്‍പാന എന്നിവ ചൊല്ലുന്ന ഒരു പതിവ്‌ ഉണ്ട്.  എങ്കിലും   ഉച്ചകഴിഞ്ഞാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നത്.  എന്നാല്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ യേശുവിന്റെ തിരുസ്വരൂപം പൊതുജനങ്ങള്‍ക്ക്‌ കാണുന്നതിന് അവസരം നല്‍കാറുണ്ട്.  വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ തിരുസ്വരൂപം പുറത്തു പ്രദര്‍ശിപ്പിക്കാറുള്ളത്.

അലങ്കാരമോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയിലേക്ക് പ്രധാനകാര്മ്മികന്‍ സഹകാര്‍മ്മികരുടെ അകമ്പടിയോടെ കടന്നു വരുന്നു.  രക്തസാക്ഷിത്വത്തെയും വിജയത്തെയും സൂചിപ്പിക്കുന്ന ചുവപ്പ് തിരുവസ്ത്രങ്ങളാണ് ഇന്ന് ഇവരുടെ വേഷം.  ലത്തീന്‍ സഭാ പാരമ്പര്യമനുസരിച്ച് ദുഃഖവെള്ളിയും  വലിയ ശനിയും ദിവ്യബലി ഉണ്ടാവാറില്ല.

ദുഃഖവെള്ളിയിലെ ആദ്യ ചടങ്ങ് സുദീര്‍ഘമായ പീഡാനുഭവചരിത്രപാരായണമാണ്.  മുഖ്യ കാര്മ്മികനും സഹകാര്മ്മികരും ഒരുമിച്ചാണ് ഈ ഗ്രന്ഥപാരായണം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് വചനസന്ദേശം നല്‍കുന്നു.  ഓശാന ഞായര്‍ മുതല്‍ ധൂമ്ര നിറമുള്ള തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്ന ക്രൂശിത രൂപം അനാശ്ചാദനം ചെയ്യുന്ന ചടങ്ങാണ് തുടര്‍ന്ന് നടക്കുന്നത്.  ദിവ്യബലി അനുവദനീയമല്ലാത്തത് കൊണ്ട് ദിവ്യബലി ഇല്ലാതെ ദിവ്യകാരുണ്യ സ്വീകരണം മാത്രം നടത്തുന്ന ചടങ്ങാണ് അടുത്തത്.  ഇത് കഴിയുന്നതോടെ യേശുവിന്റെ വലിയ തിരുസ്വരൂപം മഞ്ചലില്‍ കിടത്തി പള്ളിയിലേക്ക്‌ കൊണ്ടുവരുന്നു.  (ചില പള്ളികളില്‍ ഈ രൂപം കുരിശില്‍ നിന്ന് മഞ്ചലിലേക്ക് എടുക്കുന്ന അപൂര്‍വ്വ ചടങ്ങുകളും കണ്ടിട്ടുണ്ട് വീഡിയോ കാണുക)

തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളാണ് നടക്കുന്നത്.  അതിന്റെ ആദ്യ പടിയായി നഗരി കാണിക്കല്‍ ചടങ്ങ് നടക്കുന്നു.   യേശുവിന്റെ തിരുസ്വരൂപം കിടത്തിയിരിക്കുന്ന മഞ്ചലും വഹിച്ച് നടത്തുന്ന പട്ടണപ്രദക്ഷിണമാണിത്.  വിശുദ്ധ വാരത്തില്‍ പള്ളി മണികള്‍ മുഴക്കാറില്ല.  പകരം മരമണികള്‍ ആണ് ഉപയോഗിക്കുന്നത്.  നഗരി കാണിക്കല്‍ കഴിഞ്ഞ് ഭക്തര്‍ക്ക്‌ തിരുസ്വരൂപം കാണാന്‍ അവസരം നല്‍കുന്നു.  തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളുടെ അവസാനഭാഗമായ കബറടക്കം നടക്കുന്നു.  അതോടെ ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകള്‍ അവസാനിക്കുന്നു.  ഇതിനുശേഷം പെസഹാ ജാഗരമായിട്ടാണ് കണക്കുകൂട്ടുന്നത്, ആരാധനാചടങ്ങുകള്‍ ഒന്നും തന്നെ തുടര്‍ന്ന് നടക്കുന്നില്ല.


No comments:

Post a Comment